Wednesday, May 29, 2013

കൌമാര താരോദയം

സഞ്ജൂ, പതിനെട്ടാം വയസില്‍ ഞങ്ങള്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു," ആറാമത് ഐ പി എല്‍ സീസണില്‍ മെയ് 17-ന് രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി സഞ്ജു വിശ്വനാഥ് ഹൈദരാബാദില്‍ സണ്‍ റൈസേഴ്സിന് എതിരേ ടി 20 ക്രിക്കറ്റ് മത്സരത്തില്‍ ബാറ്റ് ചെയîാന്‍ ക്രീസിലെത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ ഒരു യുവാവ് ഉയര്‍ത്തിയ പോസ്റ്ററിലെ വാചകങ്ങളായിരുന്നു ഇത്. ടി വി സ്ക്രീനില്‍ ഈ പോസ്റ്ററും യുവാവും തെളിഞ്ഞതിന് പിന്നാലെ ഉരുളയ്ക്കുപ്പേരിപോലെ മറുപടി എത്തി കമന്‍ററി ബോക്സില്‍ നിന്ന്, "അതുകൊണ്ടാണ് താങ്കള്‍ ഇപ്പോള്‍ ഗാലറിയില്‍ ഇരിക്കുന്നത്."
ഒരുമാസം മുമ്പ് ഏപ്രില്‍ 14-ന് ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ താരമായ പീയൂഷ് ചൌളയെ എക്സ്ട്രാ കവറിലൂടെ ബൌണ്ടറി കടത്തി രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലെത്തിച്ചു കൊണ്ടാണ് തിരുവനന്തപുരം സ്വദേശിയായ  ഈ പതിനെട്ട് വയസുകാരന്‍ ദേശീയ ശ്രദ്ധയിലെത്തുന്നത്. പഞ്ചാബിന്‍െറ 124 റണ്‍സിനെ പിന്തുടര്‍ന്ന രാജസ്ഥാന്‍ 79 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങുമ്പോഴാണ് അരങ്ങേറ്റക്കാരനായ സഞ്ജു ബാറ്റിങിനിറങ്ങുന്നത്. കന്നിക്കാരന്‍െറ പരിഭ്രമമില്ലാതെ ബാറ്റ് വീശിയ അദ്ദേഹം മൂന്ന് ഫോറുകളുടെ പിന്തുണയോടെ 23 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. അജ്യന്‍ക രഹാനെയുമൊത്ത് 6.3 ഓവറില്‍ 47 റണ്‍സിന്‍െറ പിരിയാത്ത കൂട്ടുകെട്ടാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചു. പഞ്ചാബിന്‍െറ നാലുപേരെ പുറത്താക്കി. മൂന്ന് ക്യാച്ചും ഒരു റണ്ണൌട്ടും. മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് കിട്ടേണ്ട പ്രകടനമായിരുന്നു അന്നേദിവസം സഞ്ജുവിന്‍േറത്. എന്നാല്‍ ഫോക്നറായിരുന്നു അന്ന് മാന്‍  ഓഫ് ദ മാച്ചായത്. പക്ഷേ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെത്തിയ 30,000 കാണികളുടെയും ടിവിയില്‍ തത്സമയം കളി കണ്ടവരുടെയും മനസില്‍ സഞ്ജുവായിരുന്നു കളിയിലെ താരം.
കഴിഞ്ഞ ഐ പി എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ റിസര്‍വ് ബഞ്ചില്‍ ഇരുന്ന സഞ്ജു ഈ വര്‍ഷമാണ് രാജസ്ഥാന്‍ റോയല്‍സില്‍  എത്തിയത്. ഈ സീസണിലെ ആദ്യ കളികളില്‍ അവസരം ലഭിക്കാതിരുന്ന അദ്ദേഹത്തെ ടീമിലെ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിശാന്ത് യാഗ്നികിന് പരിക്കേറ്റതാണ് ക്രീസിലേക്കുള്ള വഴി തെളിച്ചത്. രാജസ്ഥാന്‍ ബാറ്റിങ് ലൈനപ്പിലെ മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹാരം കൂടിയാകുക ആയിരുന്നു കിട്ടിയ അവസരം മുതലാക്കിയ സഞ്ജു. ഈ ഐ പി എല്ലില്‍ മാറ്റുതെളിയിച്ച താരങ്ങളില്‍ ഒരാളാണ് സഞ്ജു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അടുത്ത മത്സരത്തില്‍ സഞ്ജുവിന് ബാറ്റിംഗ് ക്രമത്തില്‍ പ്രൊമോഷന്‍ ലഭിച്ചു. കൊല്‍ക്കത്തയുടെ 172 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 41 പന്തില്‍ നിന്ന് പുറത്താകാതെ 63 റണ്‍സ് നേടി. ഐ പി എല്ലില്‍ അര്‍ദ്ധ സെഞ്ച്വറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും മാന്‍  ഓഫ് ദ മാച്ച് അവാര്‍ഡും ഈ പ്രകടനത്തിലൂടെ സഞ്ജുവിനെ തേടിയെത്തി. 18 വയസ് കഴിഞ്ഞ് 169-ാം ദിവസമാണ് സഞ്ജുവിന്‍െറ റെക്കോര്‍ഡ് പ്രകടനം. മുരളി കാര്‍ത്തിക്കിനെ തുടര്‍ച്ചയായി രണ്ടുതവണ സിക്സറിന് തൂക്കിയ സഞ്ജുവിന്‍െറ ഇന്നിങ്സിലെ സ്ട്രോക്കുകളുടെ ടൈമിംഗും വൈവിധ്യവും ശ്രദ്ധിക്കപ്പെട്ടു. പന്തിനെ ഏഴു തവണ ബൌണ്ടറി കടത്തുകയും ചെയ്തു. കളിയിലെ നിര്‍ണ്ണായക തീരുമാനമായിരുന്നു അദ്ദേഹത്തെ മൂന്നാമനായി ഇറക്കിയത്.
"മികച്ച ബാക്ക് ഫൂട്ട് കളിക്കാരനാണ് അദ്ദേഹം. കൂടാതെ വിക്കറ്റിന്‍െറ എല്ലാവശങ്ങളിലേക്കും സ്ട്രോക്കുകള്‍ ഉതിര്‍ക്കുകയും ചെയîുന്നു," രാജസ്ഥാന്‍െറ ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ദ്രാവിഡ് സഞ്ജുവിനെ പ്രകീര്‍ത്തിക്കുന്നു. ക്രീസില്‍ സഞ്ജുവിന്‍െറ ഭാവി ശോഭനമാണെന്ന് പറയുന്നവര്‍ ചൂണ്ടികാണിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണിത്. സാധാരണ ഇന്ത്യന്‍ സാഹചര്യങ്ങളിലെ പിച്ചുകളില്‍ കളി പഠിച്ചു വളരുന്നവരെല്ലാം ഫ്രണ്ട് ഫൂട്ട് കളിക്കാരാണ്. വിദേശത്തെ ബൌണ്‍സുള്ള പിച്ചുകളില്‍ ഈ കളിക്കാര്‍ക്ക് കളിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാല്‍ ബാക്ക് ഫൂട്ടില്‍ കളിക്കുന്നവര്‍ക്ക് പന്തിനെ നേരിടാന്‍ കുറച്ചു കൂടി സമയം ലഭിക്കുന്നു. ഇത് റിസ്ക് കൂടുതലുള്ള ഷോട്ടുകള്‍ കളിക്കാനും അതേസമയം മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനും സഹായിക്കും. മികച്ച പ്രതിഭയുള്ള കളിക്കാര്‍ക്ക് മാത്രമേ ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ സാധിക്കുകയും ഉള്ളൂ.
പ്രായത്തില്‍ കവിഞ്ഞ പക്വതയും മികവും സഞ്ജുവിന്‍െറ പ്രകടനങ്ങളിലുണ്ട്. ഈ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന്‍െറ നിര്‍ണ്ണായ ഘട്ടങ്ങളില്‍ നില്‍ക്കുന്ന അവസരങ്ങളിലാണ് സഞ്ജുവിനെ ക്യാപ്റ്റന്‍ ക്രീസിലേക്ക് അയക്കുന്നത്. എതിരാളികളെയോ സാഹചര്യങ്ങളെയോ ഭയക്കാതെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ സഞ്ജു കളിക്കുന്നുന്നതാണ് ക്യാപ്റ്റനെ ഈ തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. വളരെ സ്വാഭാവികമായ കളിയാണ് അദ്ദേഹം പുറത്തെടുക്കുന്നതെന്ന ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. അരങ്ങേറ്റ മത്സരത്തിലും തുടര്‍ന്നുള്ള മത്സരങ്ങളിലും സ്വയം തെളിയിച്ച സഞ്ജു ഒമ്പത് മത്സരങ്ങളില്‍ നിന്നായി 196 റണ്‍സാണ് നേടിയത്.
ദല്‍ഹി പൊലീസിലായിരുന്ന സഞ്ജുവിന്‍െറ പിതാവ് സാംസണ്‍ ദല്‍ഹിയുടെ സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്നു. പക്ഷേ മക്കളായ സാലിയും സഞ്ജുവും ഫുട്ബാളിന് പകരം തെരഞ്ഞെടുത്തത് ക്രിക്കറ്റും. "അവര്‍ രണ്ടുപേരും കണ്ടുവളരുന്നത് ക്രിക്കറ്റില്‍ സചിന്‍ ടെണ്ടുല്‍ക്കറുടെയും ദ്രാവിഡിന്‍െറയും സൌരവ് ഗാംഗുലിയുടെയും കളികളാണ്. അവരാണ് ഇരുവരുടെയും റോള്‍മോഡലുകള്‍," സാംസണ്‍ പറയുന്നു. ദല്‍ഹിയിലെ സ്കൂള്‍ പഠന കാലയളവില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്ന മക്കളുടെ ക്രിക്കറ്റ് ഭാവിക്കുവേണ്ടിയാണ് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍െറ സി ലൈസന്‍സുള്ള പരിശീലകന്‍ കൂടിയായ സാംസണ്‍ സ്വമേധയാ വിരമിച്ച് ദല്‍ഹിയില്‍ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സ്ഥിര താമസമാക്കിയത്. സഞ്ജുവിന്‍െറ ചേട്ടന്‍ കേരള ടീമില്‍ അംഗമാണ്. ഇരുവരും ഒരുമിച്ച് കേരള ജൂനിയര്‍ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്.
നാട്ടില്‍ തിരിച്ചെത്തിയ ഇരുവരും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനായ ബിജു ജോര്‍ജ്ജിന് കീഴിലാണ് പരിശീലനം തുടര്‍ന്നത്. അന്ന് സഞ്ജുവിന് 12 വയസായിരുന്നു പ്രായം.  "വളരെ സ്ഥിരതയുള്ള പ്രകടനമാണ് സഞ്ജുവിന്‍േറത്. കേരളത്തിനുവേണ്ടി അണ്ടര്‍-14, 16, 19, രഞ്ജി ട്രോഫി എന്നിവയിലും ഐ പി എല്ലിലും മികച്ച പ്രകടനം കാഴ്ച്ച വച്ച് സഞ്ജു പ്രതിഭ തെളിയിച്ചതാണ്," ബിജു പറയുന്നു. "ആത്മവിശ്വാസത്തോടെ ഉത്തരവാദിത്തപൂര്‍വം വളരെ നിയന്ത്രണത്തോടെ കളിക്കാന്‍ സഞ്ജുവിന് കഴിയുന്നുണ്ട്. ഇന്ത്യയുടെ മുന്‍ കളിക്കാരില്‍ ഒക്കെ കാണുന്ന സ്വഭാവഗുണങ്ങളാണിത്," ബിജു കൂട്ടിച്ചേര്‍ക്കുന്നു. രണ്ടുമൂന്ന് വര്‍ഷം മുമ്പ് ഹൈദരാബാദില്‍ നടന്ന മൊയ്നുദ്ദീനുള്ള ടൂര്‍ണമെന്‍റില്‍ സി കെ സുരേഷ് കുമാറിന്‍െറ പരിശീലനത്തിനു കീഴില്‍ കളിക്കാനിറങ്ങിയ കേരള ടീമില്‍ സഞ്ജുവും ഉണ്ടായിരുന്നു. ബാറ്റ് ചെയîുകയായിരുന്ന പ്രായം കുറവായ സഞ്ജുവിനെ വിരട്ടാന്‍ എതിര്‍ ടീമിലെ ഫാസ്റ്റ് ബൌളര്‍ സഞ്ജുവിന്‍െറ കാലില്‍ പന്തെറിഞ്ഞു. വളരെ ശാന്തനായി നിന്ന സഞ്ജു അടുത്ത പന്ത് ബൌണ്ടറി കടത്തികൊണ്ടാണ് ആ ബൌളര്‍ക്ക് മറുപടി നല്‍കിയത്. ഇതേ ശാന്തത ഐ പി എല്ലില്‍ ലോകോത്തര കളിക്കാരെ നേരിടുമ്പോഴും സഞ്ജുവിലുണ്ടായിരുന്നു. "ബൌളര്‍മാര്‍ക്കുമേല്‍ മേധാവിത്വം നേടാന്‍ സഞ്ജുവിന്‍െറ ബാറ്റിങ് ശൈലിക്ക് സാധിക്കുന്നുണ്ട്," ബിജു പറയുന്നു.
അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ഒരു  അണ്ടര്‍-13 ടൂര്‍ണമെന്‍റില്‍ ഒരു ഇരട്ട സെഞ്ച്വറി, മൂന്ന് സെഞ്ച്വറികള്‍, ഒരു അര്‍ദ്ധസെഞ്ച്വറി എന്നിവ നേടിയ സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടിയ കളിയില്‍ ക്യാപ്റ്റനായിരുന്നു. ആ മത്സരത്തില്‍ വിക്കറ്റ് കീപ്പിങ് സഹകളിക്കാരനെ ഏല്‍പിച്ച സഞ്ജു 20 ഓവര്‍ പന്തെറിയുകയും ചെയ്തു. കളിയുടെ എല്ലാ മേഖലകളും പഠിക്കണമെന്ന വാശിയായിരുന്നു ആ നീക്കത്തിന് പിന്നില്‍. രഞ്ജി ട്രോഫി സീസണില്‍ കേരളത്തിനുവേണ്ടി 13 ഇന്നിങ്സുകളില്‍ നിന്നായി 31.75 ശരാശരിയില്‍ 381 റണ്‍സാണ് സഞ്ജുവിന്‍െറ സമ്പാദ്യം. ഹിമാചല്‍ പ്രദേശിനെതിരെ നേടിയ 127 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ആ കളിയുടെ സ്കോര്‍ ബോര്‍ഡില്‍ 26 ആയിരുന്നു രണ്ടാമത്തെ ഉയര്‍ന്ന റണ്‍സ്. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കേരള താരമാണ് സഞ്ജു. സര്‍വീസസിനെതിരെ നേടിയ 112 റണ്‍സാണ് സഞ്ജുവിന്‍െറ മികച്ച രണ്ടാമത്തെ രഞ്ജി സ്കോര്‍. ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയില്‍ 222 റണ്‍സും നേടി. അണ്ടര്‍ 19 ഏഷ്യന്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സഞ്ജു. പക്ഷേ 14 റണ്‍സ് മാത്രമെടുത്ത സഞ്ജുവിന് മികവ് പുലര്‍ത്താന്‍  ആയില്ല. അതേ തുടര്‍ന്ന ഓസ്ത്രേലിയയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തില്‍ അവസരം കിട്ടിയില്ല. ആ ടീമിന്‍െറ ക്യാപ്റ്റന്‍ ആയിരുന്നു ഉന്മുക്ത് ചന്ദിനെക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു ഐ പി എല്ലില്‍ കാഴ്ച്ചവയ്ക്കുന്നത്. ഒമ്പത് കളികളില്‍ നിന്നായി 158 റണ്‍സെടുക്കാനേ ചന്ദിന് കഴിഞ്ഞിട്ടുള്ളൂ.    തിരുവനന്തപുരം സെന്‍റ് ജോസഫ് സ്കൂളില്‍ നിന്ന് ഈ വര്‍ഷം പ്ലസ് ടു പാസായ സഞ്ജുവിന് പരീക്ഷാ സമയത്തായിരുന്നു ഗുവഹാട്ടിയില്‍ നടന്ന ദിയോദാര്‍ ട്രോഫി മത്സരങ്ങളും. ഗുവഹാട്ടിയില്‍ നിന്നും ചെന്നൈ വഴി തിരുവനന്തപുരത്തേക്കുള്ള ഓട്ടമത്സരങ്ങളായി ആ ദിവസങ്ങളില്‍ സഞ്ജുവിന്‍േറത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍  ഇറങ്ങുന്ന സഞ്ജുവിനെ സാസണ്‍ സ്കൂളില്‍ എത്തിക്കും. കുളിയും പ്രാഥമിക കൃത്യങ്ങളൊക്കെയും സ്കൂളില്‍ നിര്‍വഹിച്ചിട്ട് പരീക്ഷാ ഹാളിലേക്ക് പോകും. ഒടുവില്‍ ഫലം വന്നപ്പോള്‍ മികച്ച വിജയം നേടാന്‍ സഞ്ജുവിനായി.
ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ സഞ്ജുവിന്‍െറയും സ്വപ്നം ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയെന്നതാണ്. പണത്തിന്‍െറയും ഗ്ലാമറിന്‍െറയും ഒരുപാടു ചതിക്കുഴികളുടെയും ലോകമായ ഐ പി എല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന സഞ്ജു ഐ പി എല്‍ ഇന്ത്യന്‍ ടീമിലേയ്ക്കുള്ള ഒരു ചുവടുവ്യപ്പുമാത്രമാണെന്ന് തിരിച്ചറിയുന്നു. 

Tuesday, April 02, 2013

ഉണരുന്ന കളിക്കാര്‍ വളരുന്ന കേരളം

കടപ്പയിലെ വൈ എസ് രാജശേഖരറെഡ്ഢി സ്റ്റേഡിയത്തില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് വൈകുന്നേരം പതിവിലും നേരത്തെ സൂര്യപ്രകാശം കുറഞ്ഞു തുടങ്ങിയപ്പോള്‍ ഇരുട്ട് വീണത് കേരള ക്രിക്കറ്റ് ടീമിന്‍െറ സ്വപ്നങ്ങള്‍ക്ക് മുകളിലേക്കാണ്. രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ നടന്ന അവസാന മത്സരത്തില്‍ കേരളത്തിന് ജയിക്കാന്‍ അവസാന ഓവറില്‍ 17 റണ്‍സ് മാത്രം മതിയായിരിക്കെ അമ്പയര്‍മാര്‍ കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതു കാരണം നോക്കൌട്ട് സ്റ്റേജിലേക്ക് പ്രവേശിക്കാനുള്ള കേരളത്തിന്‍െറ മോഹം കൂടി അസ്തമിക്കുകയായിരുന്നു. ഒരു വിജയം നോക്കൌട്ടിലേക്കുള്ള വാതില്‍ തുറക്കുമായിരുന്ന കേരളത്തിന് മുന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സമനില വാതിലടച്ചു താഴിട്ടു. വെളിച്ചക്കുറവുള്ളതായി ബാറ്റ്സ്മാന്മാര്‍ പരാതി പറഞ്ഞാല്‍ മാത്രം കളി നിര്‍ത്തുകയെന്നതായിരുന്നു പതിവ്. പക്ഷേ ഇവിടെ ബാറ്റ് ചെയîുകയായിരുന്ന വി എ ജഗദീഷും ആര്‍ എം ഫെര്‍ണാണ്ടസും ആവശ്യപ്പെടാതെയാണ് കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്. ആറു പന്തില്‍ 17 റണ്‍സ് എന്നത് അസാധ്യമായ ലക്ഷ്യമായി ഇരുവരും കരുതിയില്ല. കാരണം 61 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചു കൂട്ടിയ ജഗദീഷിന് കൂട്ടു നിന്ന ഫെര്‍ണാണ്ടസ് 12 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയിരുന്നു. തൊട്ടുമുമ്പുള്ള ഓവറുകളില്‍ ഈ സംഖ്യം 16 ഉം 22 ഉം റണ്‍സ് ടി20 ശൈലിയില്‍ അടിച്ചു കൂട്ടിയിരുന്നു. ഈ ആത്മവിശ്വാസത്തെ മുഖവിലയ്ക്കെടുക്കാന്‍ അമ്പയര്‍മാര്‍ തയîാറാകാത്തതിനെ തുടര്‍ന്ന് കേരളം പുറത്തായപ്പോള്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഝാര്‍ഖണ്ഡ് നോക്കൌട്ട് റൌണ്ടിലേക്ക് കടന്നു. കടുത്ത ആരാധകര്‍ പോലും കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണ് നോക്കൌട്ട് റൌണ്ടിലേക്കുള്ള പ്രവേശനം. അതിനാല്‍ പുറത്താകല്‍ നിരാശജനകമായിരുന്നെങ്കിലും ആരിലും വിഷമം ഉണ്ടാക്കിയില്ല. രഞ്ജി സീസണിന്‍െറ അവസാനം എട്ട് മത്സരങ്ങളില്‍ രണ്ട് ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായിരുന്നു കേരളത്തിന്‍െറ ക്രിക്കറ്റ് കിറ്റില്‍ അവശേഷിച്ചത്. ഇത് മൂന്ന് മാസം പിന്നിലേക്കുള്ള ഫ്ളാഷ് ബാക്ക്.

ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ്
മാര്‍ച്ച് 26. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 സൂപ്പര്‍ ലീഗില്‍ 2012 ലെ അണ്ടര്‍- 19 ലോകകപ്പ് ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവന്ന ടീമിന്‍െറ നായകന്‍ ഉന്‍ മുക്ത് ചന്ദ് അംഗമായ ദല്‍ഹിയെ കേരളം അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കേരളത്തിന്‍െറ ബൌളിംഗ് ആക്രമണത്തെ തച്ചുടച്ച് ഒരോവറില്‍ 9.75 റണ്‍സ് ശരാശരിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് വാരിക്കൂട്ടി. ഉന്‍ മുക്ത് 67 പന്തില്‍ നിന്ന് 105 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളവും അതേ നാണയത്തില്‍ തിരിച്ചടിച്ചു. രണ്ടോവര്‍ ബാക്കിവച്ച് 18-ാം ഓവറില്‍ ടീം കേരള വിജയിച്ചു. ഒരോവറില്‍ 10.94 റണ്‍സ് ശരാശരിയില്‍ കേരളം നാലുവിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 51 പന്തില്‍ നിന്ന് പുറത്താകാതെ 92 റണ്‍സെടുത്ത റോഹന്‍ പ്രേം വിജയത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ 19 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സചിന്‍ ബേബിയും അഞ്ച് പന്തില്‍ 16 റണ്‍സെടുത്ത റൈഫി വിന്‍സെന്‍റ് ഗോമസും പിന്തുണ നല്‍കി. എല്ലാതലത്തിലും ദല്‍ഹിയുടെ പ്രകടനത്തേക്കാള്‍ ഒരു പടിക്കുമുന്നില്‍ നില്‍ക്കുന്നതായിരുന്നു കേരളത്തിന്‍െറ പ്രകടനം. ഇന്ത്യന്‍ ദേശീയ ടീമിന്‍െറ സെലക്ടര്‍മാര്‍ കാണാന്‍ നേരിട്ടെത്തിയ കളിയായിരുന്നു ഇത്. ദേശീയ ടീമിലേക്ക് വീരേന്ദര്‍ സേവാഗിനെയും ഗൌതം ഗംഭീറിനെയും പോലുള്ള നിരവധി കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള ദല്‍ഹിയുടെ കളി കാണാന്‍ എത്തിയ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വിജയം കൊയ്തത് ആദ്യമായി ടൂര്‍ണമെന്‍റിന്‍െറ സൂപ്പര്‍ ലീഗില്‍ കടന്ന ചെറുമീനായ കേരളവും. "ഇന്ത്യയിലെ മികച്ച ടീമുകളിലൊന്നായ ദല്‍ഹിയെ തോല്‍പ്പിച്ചത് കളിക്കാരുടെ ആത്മവിശ്വാസം വളര്‍ത്തും," സചിന്‍ പറഞ്ഞു.    

കൊമ്പന്മാരെ അടിച്ചും എറിഞ്ഞും ഒതുക്കി
ജനുവരി ഒന്നിനും മാര്‍ച്ച് 26-നും ഇടയില്‍ കേരളത്തിന്‍െറ ക്രിക്കറ്റ് ടീം ചരിത്രത്തിലെ പല അദ്ധ്യായങ്ങളും മാറ്റിയെഴുതി. അസാധ്യമെന്ന് കരുതി പല വിജയങ്ങളും സ്വന്തമാക്കി. ബുച്ചി ബാബു ടൂര്‍ണമെന്‍റില്‍ റണ്ണേഴ്സപ്പായ കേരളം വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റില്‍ സെമിയില്‍ എത്തുകയും ചെയ്തു. കെ എസ് സുബ്ബയî പിള്ള ട്രോഫിയില്‍ കര്‍ണാടകത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ടീം സയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റിലേക്ക്  യോഗ്യത നേടുകയും ചെയ്തു. ഇതൊക്കെ കേരളത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി എന്ന തലക്കെട്ടിനു കീഴില്‍ എഴുതപ്പെട്ടവയാണ്. ഇന്ത്യന്‍ താരം യുവ രാജ് സിംഗ് കളിക്കാനിറങ്ങിയ കരുത്തരായ പഞ്ചാബിനെതിരെ 46 റണ്‍സിന്‍െറ വിജയം നേടിയാണ് വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ കേരളം സെമി ഫൈനലിലേക്ക് കുതിച്ചത്. വി എ ജഗദീഷിന്‍െറ 119 റണ്‍സിന്‍െറയും സചിന്‍ ബേബിയുടെ 104 റണ്‍സിന്‍െറയും പിന്‍ബലത്തില്‍ അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടിയ കേരളത്തിനുമുന്നില്‍ പഞ്ചാബ് 274 റണ്‍സിന് പുറത്താകുകയായിരുന്നു. യുവരാജിനെ പ്രശാന്ത് പരമേശ്വരന്‍ പൂജ്യത്തിന് പുറത്താക്കിയത് കേരളത്തിന്‍െറ ബൌളിംഗ് കരുത്തിന് ഉദാഹരണമായി. സെമിയില്‍ അസമിനോട് പരാജയപ്പെട്ടെങ്കിലും പഞ്ചാബിനെതിരായി നേടിയ വിജയം താല്‍ക്കാലിക പ്രതിഭാസമായിരുന്നില്ലെന്ന് തുടര്‍ന്ന് നടന്ന കെ എസ് സുബ്ബയî പിള്ള ട്രോഫിയില്‍ കേരളം തെളിയിച്ചîു. ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ കര്‍ണാകത്തിന്‍െറ മുന്നില്‍ മാത്രമാണ് കേരളം പരാജയം സമ്മതിച്ചത്. ഗോവയെ പരാജയപ്പെടുത്തി രണ്ടാംസ്ഥാനക്കാരായി സൂപ്പര്‍ ലീഗിലേക്ക് ആദ്യമായി എത്തിയ കേരളം വിജയ വഴിയില്‍ കരുത്തരായ തമിഴ്നാടിനെയും ഹൈദരാബാദിനെയും കൂടാതെ ആന്ധ്രയെയും പരാജയപ്പെടുത്തി. ഏകദിനത്തിലും ടി 20-യിലും മികച്ച മാര്‍ജിനുകളിലാണ് കേരളത്തിന്‍െറ വിജയങ്ങളെല്ലാം. എതിര്‍ ടീം ഉയര്‍ത്തുന്ന സ്കോറിനെ പിന്തുടര്‍ന്ന് വിജയം കണ്ടെത്തുന്നതിലും സ്വന്തം സ്കോറിനെ പ്രതിരോധിക്കുന്നതിലും ഒരുപോലെ കേരളം വിജയം കണ്ട നാളുകളായിരുന്നു കടന്ന് പോയത്.

ആത്മവിശ്വാസം അതല്ലേ എല്ലാം
ടീമിന്‍െറ വിജയ കുതിപ്പിനു പിന്നിലെ രഹസ്യം കൂട്ടായ പരിശ്രമം ആണെന്ന് ക്യാപ്റ്റന്‍ സചിന്‍ ബേബി പറയും. "ഞങ്ങള്‍ ഒരു കുടുംബത്തെ പോലെയാണ്. എല്ലാവരും പരസ്പരം സഹായിക്കുന്നു. ബൌളിങിലും ഫീല്‍ഡിങിലും ബാറ്റിങിലുമൊക്കെ എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്," സചിന്‍ വിശദമാക്കുന്നു. കഠിനമായ പരിശീലനവും പരിശ്രമവുമാണ് കേരളത്തിന് ടിനു യോഹന്നാനിലും ശ്രീശാന്തിലും ഒതുങ്ങി നിന്നിരുന്ന കേരളത്തെ ഏഴ് ഐ പി എല്‍ താരങ്ങളെ ഈ സീസണില്‍ സംഭാവന ചെയ്ത തരത്തിലേക്ക് വളര്‍ത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് ടിനും ശ്രീയും ഇന്ത്യന്‍ ടീമില്‍ പന്തെറിയാനെത്തിയത്. ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന ഐ പി എല്‍ സീസണ്‍ ആറില്‍ കളിക്കുന്ന ഏഴു മലയാളികളില്‍ ഒരാള്‍ ശ്രീയാണ്. പുതു തലമുറ മലയാളി ക്രിക്കറ്റര്‍മാര്‍ക്ക് ശ്രീശാന്ത് നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസവും ഏറെയാണെന്ന് ക്യാപ്റ്റന്‍ സചിന്‍ ബേബിയുടെ വാക്കുകള്‍ പറയുന്നു. "നമുക്ക് വിജയിക്കാനും യോഗ്യത നേടാനും ആകുമെന്ന് പറഞ്ഞ് ശ്രീശാന്ത് പ്രചോദിപ്പിക്കാറുണ്ട്," ക്യാപ്റ്റന്‍െറ വാക്കുകള്‍. ടീമിനെ വിജയദാഹികളാക്കിയതില്‍ കോച്ചിന്‍െറ പങ്കും ക്യാപ്റ്റന്‍ തള്ളിക്കളയുന്നില്ല. "കളിക്കാരെ മാനസികമായി ശക്തരാക്കാന്‍ കോച്ചിന് കഴിഞ്ഞിട്ടുണ്ട്. നല്ല പിന്തുണ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുന്നു," സചിന്‍ പറയുന്നു. രഞ്ജിയില്‍ ആന്ധ്രയ്ക്കെതിരായ അവസാന മത്സരത്തില്‍ വിജയത്തിന് തൊട്ടടുത്തെത്തിയത് കളിക്കാരുടെ ആത്മവിശ്വാസത്തിന് മുതല്‍ കൂട്ടായി എന്ന് കോച്ച് സുജിത് സോമസുന്ദര്‍ അഭിപ്രായപ്പെടുന്നു.  

ഓള്‍ റൌണ്ടര്‍മാരുടെ ടീം
ഒറ്റയാള്‍ പോരാട്ടങ്ങള്‍ ധാരാളം കേരള ക്രിക്കറ്റിന്‍െറ ചരിത്രത്തില്‍ കാണാം. ഒരാള്‍ തിളങ്ങിയാല്‍ പിന്തുണ നല്‍കാനുള്ള കെല്‍പ് ഇല്ലാതിരുന്ന കാലം. ക്രീസില്‍ നിന്ന് ഘോഷയാത്രയായി ബാറ്റ്സ്മാന്മാര്‍ ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തുമായിരുന്നു അന്ന്. ഈ വിജയ സീസണില്‍ ഈ പഴി കളിക്കാര്‍ കേള്‍പ്പിച്ചിട്ടില്ല. "കേരളത്തിന്‍െറ ഏറ്റവും വലിയ ശക്തി ഒമ്പത് കളിക്കാര്‍ ഓള്‍ റൌണ്ടര്‍മാര്‍ ആണ്്," സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി ഗോപകുമാര്‍ പറഞ്ഞു.  ഓപ്പണര്‍മാര്‍ മുതല്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങുന്ന താരം വരെ നന്നായി ബാറ്റ് ചെയîുന്നതും ബൌള്‍ ചെയîുന്നതും എതിരാളികള്‍ക്കുമേല്‍ കേരളത്തിന് മേല്‍കൈ നല്‍കുന്നു. "എല്ലാ കളിക്കാരും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്നു. ഒരു കളിയില്‍ ഒരാളുടെ പ്രകടനം മോശമായാല്‍ പിന്നാലെ എത്തുന്നവരുടെ മികച്ച പ്രകടനം ആ പോരായ്മ നികത്തുന്നുണ്ട്," ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗം ജയറാം അഭിപ്രായപ്പെട്ടു. "ജഗദീഷ്, സചിന്‍ ബേബി, റോഹന്‍ പ്രേം, റൈഫി അങ്ങനെ ധാരാളം മികച്ച കളിക്കാര്‍ കേരള നിരയിലുണ്ട്," അദ്ദേഹം പറയുന്നു. സ്കൂള്‍ മൈതാനം മുതല്‍ സംസ്ഥാന ടീം തലം വരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ക്രിക്കറ്റിന്‍െറ ചെറുരൂപങ്ങളാണ്. സ്കൂള്‍ മൈതാനത്ത് ഉച്ചഭക്ഷണ ഇടവേളയിലെ പത്തോവര്‍ കളി മുതല്‍ മുകളില്‍ എത്തുമ്പോള്‍ അമ്പതോവര്‍ വരെയാകുന്നു. നാലുദിവസത്തെ രഞ്ജിയിലേതിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കേരളം ഏകദിനത്തിലും ടി20 യിലും വിജയിക്കുന്നതിന് കാരണമായി ജയറാം ചൂണ്ടികാണിക്കുന്നത് ഈ ധാരാളിത്തമാണ്. കഴിഞ്ഞ വര്‍ഷം മാത്രമാണ് രണ്ടുദിവസത്തെ ടൂര്‍ണമെന്‍റ് ആരംഭിച്ചതെന്ന് ഗോപകുമാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളിലായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയെന്നും ജയറാം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിനകത്തും പുറത്തും വിദേശത്തുമൊക്കെ കളിക്കാനുള്ള അവസരങ്ങള്‍ അവര്‍ ഒരുക്കി നല്‍കുന്നു. ഒന്നിനും ഒരു കുറവുമില്ല. അനുഭവ സമ്പത്തിന്‍െറയും യുവത്വത്തിന്‍െറയും മിശ്രണമാണ് കേരള ടീം. ഏറ്റവും ഉയര്‍ന്ന പ്രായം 28 വയസാണ്. മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജഗ്ഗു എന്ന് വിളിപ്പേരുള്ള വി എ ജഗദീഷാണ് ഇരുപത്തിയെട്ടുകാരന്‍. ടീമിലെ ബേബി നിഖിലേഷ് സുകുമാരനും. പതിനഴ്േ വയസ്.
അനുഭവ സമ്പത്തിനും പ്രകടന മികവിനും കഴിവിനുമാണ് ടീം തെരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഗോപകുമാര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണിലോ ജൂലായിലോ കളിക്കാരെ മൂന്നാഴ്ച്ച പരിശീലനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കുന്നുള്ള ഒരുക്കങ്ങള്‍ കെ സി എ നടത്തുന്നതായി ഗോപകുമാര്‍ വെളിപ്പെടുത്തി.