Sunday, July 13, 2014

കായിക വികസനത്തിന് ഒരു ബൂസ്റ്റ്‌


ഒരു കായിക ഉണര്‍വിന് തയാറെടുക്കുകയാണ് കേരളം. വളരെക്കാലമായി കേരളത്തിന്റെ കായിക മാമാങ്കം എല്ലാ വര്‍ഷവും മുറപോലെ നടത്തി വരുന്ന സ്‌കൂള്‍ ഗെയിംസാണ്. എന്നാല്‍ കായിക ഇന്ത്യ തന്നെ കേരളത്തിന്റെ അതിഥികളായി എത്തുകയാണ്. ദേശീയ ഗെയിംസിന്റെ രൂപത്തില്‍. ഗെയിംസ് അടുത്ത വര്‍ഷം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ നടത്താന്‍ തീരുമാനമായത് കഴികെ കുറെ നാളുകളായി  ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന ഒരുക്കങ്ങളെ വേഗത്തിലാക്കി. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടക്കേണ്ട ഗെയിംസ് 2002-ല്‍ ഹൈദരാബാദില്‍ നടന്നതിനുശേഷം കൃത്യമായ ഇടവേളയില്‍ വിവിധ കാരണങ്ങളാല്‍ നടക്കാറുണ്ടായിരുന്നില്ല. 2007-ല്‍ നടക്കേണ്ടിയിരുന്ന ഗെയിംസ് 2011-ലായിരുന്നു റാഞ്ചിയില്‍ നടന്നത്. 2012-ലായിരുന്നു കേരളത്തില്‍ നടക്കേണ്ടിയിരുന്നത്. വൈകലൊക്കെ ഒരു വശത്ത് ഉണ്ടെങ്കിലും കായിക അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഒരു വന്‍ കുതിച്ചു ചാട്ടത്തിനാണ് കേരളം ഒരുങ്ങി കൊണ്ടിരിക്കുന്നത്. നേരത്തേ അത്‌ലറ്റിക്‌സിനുവേണ്ട സിന്തറ്റിക് ട്രാക്കും മറ്റും തിരുവനന്തപുരത്തും എറണാകുളത്തുമായിരുന്നു ഉണ്ടായിരുന്നത്. ഫുട്‌ബോളും ക്രിക്കറ്റും ഒഴിച്ചുള്ള കായിക ഇനങ്ങളുടെ കാര്യത്തിലും ഈ അവസ്ഥ തന്നെയായിരുന്നു. ഫുട്‌ബോളിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയവും മഞ്ചേരിയിലെ സ്‌റ്റേഡിയവും ക്രിക്കറ്റിന് പെരിന്തമണ്ണയിലും കൃഷ്ണഗിരിയിലും തലശേരിയിലും ഒക്കെ മികച്ച ഗ്രൗണ്ടും പരിശീലന സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ മറ്റു കായിക ഇനങ്ങള്‍ക്ക് അത്തരമൊരു ഭാഗ്യം ഉണ്ടായിരുന്നില്ല. അതിനൊരു പരിഹാരം ആകുകയാണ് 611 കോടി രൂപയുടെ ബജറ്റുള്ള ദേശീയ ഗെയിംസ് കേരളത്തിലുടനീളം വിവിധ ഇടങ്ങളിലായി നടത്താനുള്ള തീരുമാനം. ഇത് മൂന്ന് വര്‍ഷം മുമ്പ് തീരുമാനിച്ച തുകയായതിനാല്‍ 40 ശതമാനം വര്‍ധനവ് വേണമെന്ന് മുറവിളിയും ഉയര്‍ന്നിട്ടുണ്ട്.  
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഏഴ് ജില്ലകളിലായി ദേശീയ ഗെയിംസിന്റെ പതാക ഉയരുമ്പോള്‍ ഇവിടങ്ങളിലെല്ലാം പുതിയ കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനം കൂടെയാണ് നടക്കുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് 32 ഏക്കറില്‍ അന്താരാഷ്ട്ര നിലവാരത്തിലെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും കണ്ണൂരിലെ മുണ്ടയാട് സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്‌റ്റേഡിയവും ആണ് പണിതു കൊണ്ടിരിക്കുന്നത്. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്ന കഴക്കൂട്ടത്തെ സ്‌റ്റേഡിയം ഫുട്‌ബോളിനും ക്രിക്കറ്റിനും ഉപയുക്തമാകുന്ന രീതിയിലാണ് നിര്‍മ്മിക്കുന്നത്. ഫിഫയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായ നിലവാരമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയം കൂടിയാണിത്. 50,000 പേര്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കുകയും ചെയ്യാം. സ്‌റ്റേഡിയത്തിനൊപ്പം ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയം കൂടെ ഒരുങ്ങുന്നുണ്ട്. 12 ഷട്ടില്‍ കോര്‍ട്ടുകള്‍,ടെന്നീസ് കോര്‍ട്ട്, സ്‌ക്വാഷ് കോര്‍ട്ട്, സ്വിമ്മിങ് പൂള്‍ എന്നിവയും ഇവിടെയുണ്ടാകും. 160 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതേസമയം മുണ്ടായാട്ടേത് ബാസ്‌ക്കറ്റ് ബോളിനും റസ്‌ലിങിനും വേണ്ടിയുള്ളതും. സ്‌റ്റേഡിയം നിര്‍മ്മാണം ഈ വര്‍ഷം ഓഗസ്തില്‍ പൂര്‍ത്തിയാകുമെന്ന് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.  ഗെയിംസിന്റെ നടത്തിപ്പിനായി നവീകരിക്കുന്ന വിവിധ സ്‌റ്റേഡിയങ്ങളെ കൂടാതെ പുതുതായി നിര്‍മ്മിക്കുന്നവയുടെ കൂട്ടത്തില്‍പ്പെട്ടവയാണ് ഇവ.
കോഴിക്കോട് മെഡിക്കല്‍ കോളെജ് ഗ്രൗണ്ടില്‍ നിര്‍മ്മിക്കുന്ന പുതിയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഗ്രാസ് ഫുട്‌ബോള്‍ ടര്‍ഫും ഗാലറിയും കൂടാതെ ഒരു സിന്തറ്റിക് ട്രാക്കുമുണ്ട്. ലോണ്‍ ബൗളിനായി കൊച്ചിയില്‍ ഒരു കോര്‍ട്ട് നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ട്രാപ് ആന്റ് സ്‌കീറ്റ് ഔട്ട് ഡോര്‍ ഷൂട്ടിങ് മത്സരങ്ങള്‍ നടത്തുന്നതിനായി റേഞ്ച് നിര്‍മ്മിക്കാന്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഗെയിംസ് ഏഴുമാസം മാത്രം അകലെ നില്‍ക്കവേ നിര്‍മ്മാണത്തിനുള്ള ദര്‍ഘാസ് ക്ഷണിച്ചിട്ടേയുള്ളൂ. അതേസമയം തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ചിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 70 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് കോഴിക്കോട് ചേവായൂരില്‍ നിര്‍മ്മിക്കാനിരിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയവും. അവിടേയും അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണവും നവീകരണവും വിവിധ ഘട്ടങ്ങളിലാണെങ്കിലും ദേശീയ ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പ് എല്ലാം പൂര്‍ത്തീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍.
പുതുതായി ഒരുക്കുന്ന സൗകര്യങ്ങളില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ സ്‌ക്വാഷ് കോര്‍ട്ടും കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവും ഉള്‍പ്പെടുന്നു. കൊല്ലത്ത് അസ്‌ട്രോ ടര്‍ഫ് സ്‌റ്റേഡിയവും ഗാലറിയുമാണ് നിര്‍മ്മിക്കുന്നത്. ഹോക്കിയില്‍കേരളം വന്‍ശക്തിയൊന്നും അല്ലെങ്കിലും പുതിയ സ്‌റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും കേരളത്തിന് പ്രതീക്ഷ നല്‍കുന്ന താരങ്ങളുടെ ഉദയത്തിന് കാരണമായേക്കാം. 

ഉപയോഗിച്ചാല്‍ നേട്ടം
കായിക വികസനത്തിനുള്ള ശരിയായ അടിസ്ഥാന സൗകര്യങ്ങള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുണ്ടായിരുന്നുവെങ്കിലും വടക്കന്‍ ജില്ലകളില്‍ സൗകര്യങ്ങള്‍ കുറവായിരുന്നു. എന്നാല്‍ താരങ്ങളിലധികവും വന്നിരുന്നത് വടക്കന്‍ കേരളത്തില്‍ നിന്നുമായിരുന്നു. പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് അവര്‍ സാഹചര്യങ്ങോട് പൊരുതി മുന്നേറി. എന്നാല്‍ ദേശീയ ഗെയിംസ് ഈ പ്രദേശത്തു കൂടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പുതിയ തലമുറയ്ക്ക് ഗുണം ചെയ്യും. മലബാറില്‍ നിന്ന് ഒരാള്‍ക്ക് ''സിന്തറ്റിക് ട്രാക്കില്‍ ഓടില്‍ പരിശീലിക്കുന്നതിന് എറണാകുളത്ത് പോകുക എളുപ്പമല്ല. എല്ലാ ദിവസവും പോയി വരാന്‍ ആകില്ല. അപ്പോള്‍ അവിടെ തങ്ങി പരിശീലനം നടത്തേണ്ടി വരും. അതിനുള്ള സാമ്പത്തിക ശേഷി ഉള്ളവരല്ല അധികവും. അത്തരക്കാര്‍ക്ക് പ്രയോജനകരമാകും കോഴിക്കോടും കണ്ണൂരിലും ഒക്കെ ഗെയിംസിനുവേണ്ടി ഒരുക്കുന്ന സൗകര്യങ്ങള്‍,'' ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റായ ഒളിമ്പ്യന്‍ പി ടി  ഉഷ ഇന്ത്യാ ടുഡേയോട് പറയുന്നു. എന്നാല്‍ ഗെയിംസ് കഴിഞ്ഞ് ഈ സൗകര്യങ്ങള്‍ പൂട്ടിയിടാതെ കുട്ടികള്‍ക്ക് പരിശീലനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും വേണമെന്ന് അവര്‍ കൂട്ടി ചേര്‍ക്കുന്നു.
കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും മികച്ച സ്‌റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും  ഉണ്ട്. എന്നാല്‍ അവയൊക്കെ കേരളത്തില്‍  ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹച്ചിരുന്നതായി ഉഷ ഓര്‍മ്മിക്കുന്നു. കാരണം കേരളത്തിലാണ് ഏറ്റവും പ്രതിഭയുള്ള കുട്ടികള്‍ ഉള്ളത്. എന്നാല്‍ മുമ്പ് അവര്‍ക്ക് പരിശീലനത്തിനുള്ള വേദി ഉണ്ടായിരുന്നില്ല. അത്തരം ഒരവസ്ഥയ്ക്ക് പരിഹാരം കൂടിയാകുകയാണ് ഗെയിംസിനായി ഒരുങ്ങുന്ന സ്‌റ്റേഡിയങ്ങള്‍.
പല ജില്ലകളിലായി മത്സരങ്ങള്‍ നടക്കുന്നത് ഒരു ഗെയിംസ് എന്ന നിലയില്‍ ആവേശം ഉയര്‍ത്തിയെന്ന് വരില്ല എന്ന വിമര്‍ശനം ഉണ്ടെങ്കിലും ഈ നീക്കം കേരളത്തിലെ വിവിധ ഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഉപയോഗപ്രദമാകുമെന്ന്  ഉഷ മറുവാദം ഉന്നയിക്കുന്നു. എല്ലാ ജില്ലകളിലും ഗെയിംസിന്റെ സന്ദേശം അടിസ്ഥാന സൗകര്യ വികസനത്തിലൂടെ എത്തിക്കാനാകും. അത് ആ പ്രദേശങ്ങളിലെ നിരവധി കുട്ടികളെ കായിക രംഗത്തിലേക്ക് ആകര്‍ഷിക്കാനും ഇടയാക്കും.
1987-നുശേഷം കേരളത്തില്‍ വിരുന്നെത്തുന്ന ദേശീയ ഗെയിംസിനായി ഏഴു ജില്ലകളിലായി ഒരുക്കുന്ന സൗകര്യങ്ങള്‍ ഗെയിംസിനുശേഷം മികച്ച രീതിയില്‍ പരിപാലിക്കുന്നതിനും അവയെ കായിക താരങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കായിക കേരളം മുടക്കുന്ന പണം നഷ്ടമാകുകയാണ് ചെയ്യുക. അതിനാല്‍ അവയുടെ ഭാവിയിലെ ഉപയോഗത്തിനുവേണ്ട നടപടികള്‍ കൂടെ സര്‍ക്കാര്‍ ഗെയിംസിനുശേഷം സ്വകരിക്കേണ്ടതുണ്ട്.

തെരട്ടമ്മല്‍ കണി കണ്ട് ഉണരുന്ന ഫുട്‌ബോള്‍


കോഴിക്കോട്ടുകാരായ കുഴപ്പത്തൊടി എന്ന ജന്മി കുടുംബത്തിന് മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരിയിലും തെരട്ടമ്മലിലും മറ്റും ഏക്കറുകണക്കിന് ഭൂമി  ഉണ്ടായിരുന്നു. ഊ ഭൂമിയിലെ ഒഴിഞ്ഞ ഇടങ്ങളില്‍ തെരട്ടമ്മലുകാര്‍ പന്തുതട്ടി കളിച്ചു. ഓരോ വീട്ടിലും ഓരോ ടീം ഉണ്ടാക്കാവുന്ന തരത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉണ്ടായിരുന്നു. പ്രകൃതി തന്നെ ഒരുക്കി നല്‍കിയ ''അന്താരാഷ്ട്ര സ്‌റ്റേഡിയ''ങ്ങളാണ് തെരട്ടമ്മലിലെ ഫുട്ബാളിനെ വളര്‍ത്തിയത്. ആര്‍ക്കും പന്തുരുട്ടാന്‍ തോന്നുന്ന ഒന്നാന്തരം നാല് പച്ചപ്പുല്‍ മൈതാനങ്ങള്‍. രാവിലെയും വൈകുന്നേരവും ഇവിടെ ഫുട്‌ബോള്‍ കളി നടക്കും. ''ഉച്ച സമയത്ത് കന്നുകാലികള്‍ പുല്ല് തിന്ന് ഒരേ നിരപ്പാക്കി തരികയും ചെയ്യും,'' ചിരിയോടെ സി ജാബിര്‍ പറയുന്നു. 1994-95-ല്‍ നെഹ്‌റു കപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി റൈറ്റ് വിങ് ബാക്കായി ഇറങ്ങിയ മലപ്പുറത്തുകാരനാണ് ജാബിര്‍.''മലപ്പുറം ജില്ലയില്‍ നിന്ന് മൂന്നുപേര്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. പരേതനായ മലപ്പുറം മൊയ്തീന്‍ കുട്ടിയും യു ഷറഫലിയും പിന്നെ ഞാനും,''  സി ജാബിര്‍ പറയുന്നു. ഇതില്‍ ഷറഫലിയും ജാബിറും തെരട്ടമ്മലുകാര്‍ തന്നെ. ജാബിറിന്റെ വീട്ടിലും, ഷറഫലിയുടെ വീട്ടിലും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ കളിച്ച ജസീറിന്റെ വീട്ടിലുമൊക്കെ ഒരു സെവന്‍സ് ടീമിനു വേണ്ട കുട്ടികള്‍ ഉണ്ടായിരുന്നു താനും. ''ഞങ്ങള്‍ സ്‌കൂളില്‍ നിന്ന് വന്നാല്‍ നേരെ ചായയും കുടിച്ച് ഗ്രൗണ്ടിലേക്ക് ഓടും ഫുട്‌ബോള്‍ കളിക്കാന്‍,'' ജാബിര്‍ പറയുന്നു. തെരട്ടമ്മല്‍ ഗ്രൗണ്ടിന് സമീപത്തു തന്നെയായിരുന്ന ജാബിറിന്റെ വീട്. അവിടെ കളിക്കാന്‍ തയ്യാറായി പല പ്രായത്തിലെ ആളുകള്‍ ഉണ്ടാകും.
ഈ ഗ്രാമത്തില്‍ ജനിച്ച് വളരുന്ന കുട്ടികള്‍ കണ്ടു വളരുന്നത് തന്നെ ഫുട്‌ബോളാണ്. ഇവിടെ മറ്റൊരു കായിക വിനോദങ്ങളും ഇല്ല. പൂര്‍ണമായും  ഒരു ഫുട്‌ബോള്‍ കുത്തക ഗ്രാമം. ഏഴെട്ട് വയസ് ആകുമ്പോള്‍ തന്നെ കുട്ടികള്‍ പന്ത് തട്ടി തുടങ്ങും.
സെവന്‍സ് ആണ് തെരട്ടമ്മലിന്റെ ശ്വാസം. ''ഞങ്ങള്‍ ആദ്യമായി ഇലവന്‍സ് കാണുന്നത് കോളെജില്‍ എത്തിയപ്പോഴാണ്,'' ഇപ്പോള്‍ എം എസ് പിയില്‍ സി ഐ ആയ ജാബിര്‍ അനുസ്മരിക്കുന്നു. ജാബിറിന്റെ കളി മികവ് കണ്ട് മമ്പാട് കോളെജില്‍ പി ടി മാഷായിരുന്ന അഷറഫ് ആണ് പ്രീഡിഗ്രിക്ക് ആ കോളെജിലേക്ക് ജാബിറിനെ ക്ഷണിക്കുന്നത്. ''സെവന്‍സിന്റെ വേഗവും കളി കാണാനുള്ള ആവേശവുമാണ് തെരട്ടമ്മലുകാരെ സെവന്‍സിലേക്ക് ആകര്‍ഷിക്കുന്നത്,'' കെ എസ് ഇ ബിയില്‍ ജോലി ചെയ്യുകയും കളിക്കുകയും ചെയ്യുന്ന അഹമ്മദ് മാലിക് പറയുന്നു. എല്ലാവര്‍ഷവും ഗാലറി കെട്ടി, ഫ്‌ളഡ്‌ലൈറ്റിട്ട് സെവന്‍സ് ടൂര്‍ണമെന്റ് ഇവിടെ സംഘടിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16-ഓളം ടീമുകള്‍ പതിവായി ടൂര്‍ണമെന്റിന് എത്താറുണ്ട്. 2010-ല്‍ ഗാലറി തകര്‍ന്ന് 19 പേര്‍ക്ക് പരിക്കേറ്റെതൊന്നും അവരുടെ ആവേശത്തെ തടുപ്പിക്കുന്നില്ല.
തെരട്ടമ്മലില്‍ പന്ത് തട്ടി കളിച്ച് വളര്‍ന്ന് ആദ്യമായി കേരളത്തിനുവേണ്ടി കളിക്കുന്നത് ബഷീര്‍ അഹമ്മദ് ആണ്. ടൈറ്റാനിയത്തിന്റെ കളിക്കാരനായിരുന്നു അദ്ദേഹം. പിന്നീട് നിരവധി പേര്‍ സര്‍വകലാശാലകള്‍ക്കുവേണ്ടിയും വിവിധ പ്രൊഫഷണല്‍ ക്ലബുകള്‍ക്കുവേണ്ടിയും സംസ്ഥാനത്തിനുവേണ്ടിയും ഒക്കെ കളിച്ചു. അവര്‍ക്കൊന്നും ഇന്നത്തെപ്പോലെ ശാസ്ത്രീയമായ പരിശീലനം ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും ഈ ഗ്രാമത്തില്‍ നിന്നും നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ ഉദയം ചെയ്തു.
ഇവിടെ നിന്ന് ആദ്യമായി ശാസ്ത്രീയ പരിശീലനം ലഭിച്ചത് എം എസ് പിയില്‍ ഉദ്യോഗസ്ഥനായ യു ഷറഫലിക്കാണ്. അദ്ദേഹത്തിന് ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലും കേരളത്തിന്റെ ടീമിലും അവിടെ നിന്ന് ഇന്ത്യന്‍ ടീമിലും അദ്ദേഹം ഇടം പിടിച്ചു. 1985 മുതല്‍ ഷറഫലി കേരള പൊലീസിന്റെ ഭാഗമാണ്. വി പി സത്യനും സി വി പാപ്പച്ചനും ഐ എം വിജയനും അടങ്ങിയ കേരള പൊലീസിന്റെ സുവര്‍ണ തലമുറയുടെ ഭാഗമായിരുന്നു ഷറഫലി. 1992, 1993 വര്‍ഷങ്ങളില്‍ കേരള ടീമിനെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിലും നിര്‍ണായ ഘടകമായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് ശാസ്ത്രീയമായ പരിശീലനം ലഭിക്കാത്തതിന്റെ കുറവ് കൃത്യമായി അറിയാവുന്ന പഴയ തലമുറ അത്തരമൊന്ന് പുതിയ തലമുറയ്ക്ക് സംഭവിക്കാതിരിക്കാന്‍ ജാഗരൂകരാണ്. ജാബിറും മറ്റും ചേര്‍ന്ന് ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികള്‍ക്കായി ഫുട്‌ബോള്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അവധിക്കാലത്ത് എല്ലാ ദിവസവും പരിശീലനം നല്‍കും. കൂടാതെ താഴെ തട്ടില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് ആന്റ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ (സെപ്റ്റ്) കീഴില്‍  തെരട്ടമ്മലിലെ കുട്ടികളുടെ രണ്ട് ബാച്ച് പരിശീലിക്കുന്നുമുണ്ട്. മലപ്പുറത്തെ എം എസ് പി സ്‌കൂളിന്റെ ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെ മികച്ച ടീമാക്കുന്നതില്‍ ഷറഫലി പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. ഈ ടീം ദല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പില്‍ ശ്രദ്ധേയമായ വിജയങ്ങള്‍ നേടുകയും 2012-ല്‍ റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്തിട്ടുണ്ട്.
ഫുട്‌ബോള്‍ തെരട്ടമ്മലുകാര്‍ക്ക് കേവലം വിനോദോപാധി മാത്രമല്ല, ജീവനോപാധി കൂടിയാണ്. കേരളത്തിലെ പല ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളിലും തെരട്ടമ്മലുകാരെ കാണാനാകും. ഷറഫലിയെയും ജാബിറിനെയും   കൂടാതെ കഴിഞ്ഞ സന്തോഷ്‌ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വല കാത്ത നിഷാദും കേരള പൊലീസിലാണ്. ബിഎസ്എന്‍എല്ലിലെ ഉബൈയ്ദും കെ എസ് ഇ ബിയിലെ ജസീറും സലിലും ഒക്കെ ഉദാഹരണങ്ങള്‍. തെരട്ടമ്മലിന്റെ ഫുട്ബോള്‍ ആവശേത്തിന് ടീമിന്റെ രൂപം നല്‍കുന്നത് ഇവിടത്തെ ഫുട്‌ബോള്‍ ക്ലബുകളാണ്. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബും തെരട്ടമ്മല്‍ സോക്കര്‍ ക്ലബും അരീക്കോട് ബ്രദേഴ്‌സും ഒക്കെ ഇവിടത്തെ ക്ലബുകളില്‍ ചിലത് മാത്രം.
 അണ്ടര്‍ 16 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഹനാന്‍ ജാവേദും 2017-ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫവാദുമൊക്കെയാണ് നാളെയുടെ പ്രതീക്ഷകള്‍. ഇരുവരും സെപ്റ്റിന്റെ ക്യാമ്പില്‍ പരിശീലനം നേടിയവരാണ്.
സമീപത്തെ അരീക്കോടിന് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് തെരട്ടെമ്മല്‍ ആയിരുന്നു. പണ്ട് ചാലിയാര്‍ പുഴ കടന്ന് അരീക്കോട്ടുകാരും ഊര്‍ങ്ങാട്ടിരിക്കാരും ഒക്കെ ഇവിടെ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. അരീക്കോടെ ഫുട്‌ബോള്‍ ക്ലബുകളില്‍ തെരമ്മലുകാര്‍ ഇടം നേടുകയും ചെയ്തിരുന്നു. ഷറഫലിയൊക്കെ അരീക്കോട് ബ്രദേഴ്‌സ് എന്ന ടീമില്‍ കളിച്ചിരുന്നതാണ്. എന്നാല്‍ അരീക്കോട്ടുകാര്‍ക്ക് സ്വന്തമായി മൈതാനം ലഭിച്ചപ്പോള്‍ ഏതാനും വര്‍ഷങ്ങളായി അവര്‍ തെരട്ടമ്മലിലേക്ക് എത്താതായി. എങ്കിലും ഈ ഗ്രാമവാസികള്‍ പന്തു തട്ടികൊണ്ടേയിരിക്കുന്നു.

ഫോട്ടോ സക്കീര്‍ ഹുസൈന്‍