Tuesday, October 05, 2010

കേരളമറിയാന്‍ അലക്സാന്ദ്ര

അലക്സാന്ദ്ര ഡിലേനി. തീര്‍ച്ചയായും ഒരു ആമുഖം വേണ്ട പേരാണ് ഇത്. നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിരിക്കും ആ ചോദ്യം. ആരാ?.

കോഴിക്കോട് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ അഥവാ ക്രസ്റില്‍ അതിഥി അദ്ധ്യാപികയാണ് അലക്സാന്ദ്ര ഡിലേനിയെന്ന ഇരുപത്തിനാലുകാരിയായ ഇംഗ്ളീഷുകാരി.

മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് തെക്കനേഷ്യന്‍ രാജ്യങ്ങളിലെ മതങ്ങള്‍ എന്ന വിഷയത്തില്‍ ബിരുദം നേടിയ അലക്സാന്ദ്ര അവിടെനിന്ന് തന്നെ ദാരിദ്യവും അന്താരാഷ്ട്ര വികസനവും എന്ന വിഷയത്തില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷമാണ് ക്രസ്റില്‍ എത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ് വികസിപ്പിക്കാന്‍ സഹായിക്കുകയാണ് അവര്‍. ക്രസ്റില്‍ എത്തുംമുമ്പ് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോടൊപ്പമായിരുന്നു പത്തുദിവസം. അവിടെയും പണി ഇത് തന്നെ, വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ കഴിവ് വര്‍ദ്ധിപ്പിക്കുക.

ഈ കൊച്ചിയില്‍ വിമാനമിറങ്ങിയ ദിവസവും, കോഴിക്കോടേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്ര എന്നിവ അലക്സ് എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന ഇവര്‍ മറക്കില്ള. ആ യാത്രയില്‍ തുണയായ രണ്ടു കന്യാസ്ത്രീകളെയും അവര്‍ ""നെവര്‍'' മറക്കില്ള. ആ യാത്രയില്‍ കേരളത്തിന്‍െറ പൊതു സ്വഭാവം മനസ്സിലാക്കാന്‍ അലക്സിന് കഴിഞ്ഞു. ഹോ... ഈ തുറിച്ച് നോട്ടം! നമ്മളൊക്കെ സ്ട്രെയിഞ്ചേഴ്സ് ആണെന്ന് തോന്നും അത് കണ്ടാല്‍, അലക്സാന്ദ്ര ഓര്‍മകള്‍ പങ്കുവച്ചു.

ഒരു മുതലാളിത്ത രാജ്യത്തില്‍ ജനിച്ച അലക്സാന്ദ്രയ്ക്കിഷ്ടം സോഷ്യലിസവും കമ്മ്യൂണിസവുമാണ്. കമ്മ്യൂണിസത്തിന്‍െറ അന്തസത്ത ശരിയായ വിധത്തില്‍ നടപ്പിലാക്കിയാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ എല്ളാം പരിഹരിക്കപ്പെടുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. എല്ളാവരുടെയും ആവശ്യങ്ങളെയും സംബോധന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിയും. ആരോഗ്യം, സമ്പത്ത്, ഭാവി തുടങ്ങിയവയുടെ തുല്യമായ വിതരണം ഉറപ്പാക്കാന്‍ കമ്മ്യൂണിസത്തിനാകും. നടപ്പിലാക്കുന്നത് പോലെയിരിക്കും അതിന്‍െറ വിജയം. കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം നല്ളരീതിയില്‍ നടക്കുന്നുവെന്ന് കരുതുന്നു.

ഞാന്‍ നേപ്പാളില്‍ ആറുമാസം ഉണ്ടായിരുന്നു. പഠനത്തിന്‍െറ ഭാഗമായി ജെണ്ടര്‍ ഇന്‍ കാസ്റ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ കാലത്താണത്. അവിടെ മതവും ജാതിയും സ്ത്രീപുരുഷ സമത്വം എന്നിവയില്‍ ധാരാളം അസമത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ഇത് മനസിനെ വളരെയധികം അലട്ടി. കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രസ്റിലെത്തുന്നത്. ഇവിടുത്തെ മൂന്നു മാസത്തെ പ്രവര്‍ത്തനം കഴിഞ്ഞാല്‍ തിരികെ നേപ്പാളിലേക്ക് പോകണം. അവിടെ സ്ത്രീകളുടെ പദവി വളരെ താഴ്ന്ന നിലയിലാണ്. തെക്കനേഷ്യന്‍ മതങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഹിന്ദുയിസവും ഇസ്ളാമിസവും മനസ്സിലാക്കിയിരുന്നു. രണ്ടിലും സ്ത്രീ പുരുഷ അസമത്വം നിലനില്ക്കുന്നുണ്ട്. കേരളത്തില്‍ വളരെയധികം മെച്ചമാണ് സ്ത്രീകളുടെ സ്ഥിതി.

കേരളത്തിലും ബ്രിട്ടനിലും സ്ത്രീ സ്വാതന്ത്യ്രം വളരെയധികമുണ്ട്. ബ്രിട്ടനില്‍ സ്ത്രീക്ക് കരിയറും ജീവിതവും ഒരുമിച്ച് കൊണ്ടു പോകാനാകും. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അതിന് കഴിയുന്നില്ള എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്യ്രത്തില്‍ ബ്രിട്ടനെ അപേകഷിച്ച് അല്പം പിന്നിലാണ്. സ്വരച്ചേര്‍ച്ചയുള്ള സമൂഹമാണ് കേരളത്തിലേത്. എന്നാലും സ്ത്രീയും പുരുഷനും തമ്മില്‍ പല കാര്യങ്ങളിലും വേര്‍തിരിവ് കാണുന്നുണ്ട്. ഇവിടെ സ്ത്രീകളെ മാനിക്കുന്ന കമ്മ്യൂണിസ്റ് ഭരണകൂടമാണ് അധികാരത്തിലുള്ളതെന്നത് പ്രതീകഷയുളവാക്കുന്ന കാര്യമാണ്.

ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാല്‍ ക്രിസ്ത്യാനിയല്ള. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് മറുപടിയുണ്ട് അലക്സാന്ദ്രയ്ക്ക്. ക്രിസ്തുമതത്തിന്‍െറ അന്തസത്തയില്‍നിന്ന് സഭ അകന്നുപോയി. ഇത് എല്ളാ മതങ്ങള്‍ക്കും സംഭവിച്ച കാര്യമാണ്. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സയന്‍സിന് എല്ളാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിയില്ള. മനുഷ്യ മനസിന് മനസ്സിലാക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ദൈവീകത്വം. മതങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാകാം. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ അന്തസത്തയില്‍നിന്നും ജനങ്ങളില്‍നിന്നും ഒരുപാട് അകലെയായി.

ലക്ചറിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന അലക്സാന്ദ്രയ്ക്ക് ജേര്‍ണലിസത്തോടുമുണ്ട് ഇച്ചിരി കമ്പം. മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണമെന്നാണ് അവരുടെ ആഗ്രഹം. അനിതാനായരുടെ ലേഡീസ് കൂപ്പേയും അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സും വായിച്ചിട്ടുള്ള അവര്‍ക്കിഷ്ടം സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന നോവലാണ്.

ഫുട്ബാളില്‍ മാഞ്ചസ്റ്ററിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡോ, സിറ്റിയാണോ ഇഷ്ട ടീം?. എനിക്ക് ഫുട്ബാള്‍ ഇഷ്ടമല്ല. അതിനാല്‍ രണ്ടുടീമുകളേയും താല്പര്യമില്ല.

No comments: