Sunday, August 15, 2010

ക്യൂന്‍ പൂജ




രാജാവും മന്ത്രിയും തേരോട്ടവും യുദ്ധവും പൂജയെന്ന ഒന്‍പത് വയസ്സുകാരിക്ക് കഥാപുസ്തകങ്ങളിലേതിനേക്കാള്‍ പരിചയം ചതുരംഗകളത്തിലാണ്. കരുക്കള്‍ കൊണ്ട് അടരാടി വിജയകഥകള്‍ മെനയുകയാണ് അവളുടെ കുട്ടിക്കളി. വിജയങ്ങള്‍ ചേര്‍ത്ത്വച്ച് പൂജ നേടിയത് അവളുടെ പ്രായത്തിലെ കുട്ടികള്‍ക്ക് മാതൃകയാണ്. നിലവില്‍ ഫിഡേ റേറ്റിംഗ് നേടിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പൂജ.

അഞ്ചരവയസ്സിലാണ് പൂജ ആദ്യമായി ചെസ് ബോര്‍ഡിന് മുന്നിലെത്തുന്നത്. അതിന് നിമിത്തമായത് അവളുടെ വികൃതിയും. വീട്ടില്‍ വികൃതി കാണിച്ച് കുഞ്ഞാറ്റയെപ്പോലെ പറന്ന് നടന്നിരുന്ന പൂജയെ ചെസ് ബോര്‍ഡിന് മുന്നിലെത്തിച്ചത് അമ്മ നിഷയാണ്. അമ്മയുടെ ലകഷ്യം മകളെ അടങ്ങിയിരിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പകേഷ വയസ് ഒന്‍പത് ആയപ്പോഴും പൂജയുടെ വികൃതിത്തരത്തിന് കുറവൊന്നും ഉണ്ടായില്ള. എന്നാല്‍ അമ്മയുടെയും അച്ഛന്‍െറയും തീരുമാനം തെറ്റിയെന്ന് പറയാനാവില്ള. ചെസ് പഠനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പൂജയുടെ ആദ്യകിരീടധാരണം നടന്നു. ഒന്‍പത് വയസ്സിന് താഴെയുള്ളവരുടെ ജില്ളാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തി. പിന്നെ 200 ഓളം മത്സരങ്ങളില്‍ പൂജ തേരോട്ടം നടത്തി. തൃശ്ശൂരില്‍ നടന്ന നാലാമത് ഇന്‍റര്‍നാഷണല്‍ ഫിഡേ റേറ്റിംഗ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിയായാണ് ഫിഡേ റേറ്റിംഗ് ലിസ്റിലേക്ക് പൂജ കരുനീക്കിയത്.

ചടുലമായ നീക്കങ്ങള്‍ കൊണ്ട് എതിരാളികളില്‍ സമ്മര്‍ദമുയര്‍ത്തി തോല്‍വിയിലേക്ക് തള്ളി വിടുകയാണ് പൂജാസ് സ്റൈല്‍. എതിരാളി നീക്കങ്ങള്‍ക്കായി എടുക്കുന്ന സമയത്തിന്‍െറ വളരെക്കുറച്ചേ പൂജയ്ക്ക് വേണ്ടി വരാറുള്ളൂ. ഇത് എതിരാളികളുടെമേല്‍ മാനസികമായ മേല്‍ക്കൈ നേടാന്‍ പൂജയെ സഹായിക്കുന്നു. 13 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ച് തുടങ്ങിയിട്ടുള്ള പൂജയുടെ വേഗതയ്ക്ക് ബ്രേക്ക് ഇടാനാണ് ഗുരു നിര്‍മ്മല്‍ ദാസിന്‍െറ തീരുമാനം. കാരണം വളരെപ്പെട്ടെന്ന് നടത്തുന്ന നീക്കങ്ങള്‍ ചിലപ്പോള്‍ തോല്‍വിക്ക് കാരണമാകും. ഈ തിരിച്ചറിവ് പൂജയുടെ ചടുല നീക്കങ്ങള്‍ക്ക് വിരാമമിടും. എന്നാല്‍ വിജയപരമ്പരയ്ക്ക് ബ്രേക്കിടില്ളെന്ന് നിര്‍മ്മല്‍ ശുഭാപ്തി വിശ്വാസിയാകുന്നു.

ഗുരുമുഖത്ത്നിന്ന് കേള്‍ക്കുന്ന തന്ത്രങ്ങള്‍ വളരെപ്പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നതിനും അവ ചതുരംഗക്കളത്തില്‍ എതിരാളിക്കള്‍ക്ക്മേല്‍ പ്രയോഗിക്കാനും പൂജ മിടുക്കിയാണ്. ആലോചിച്ച് നീക്കങ്ങള്‍ നടത്തുമ്പോള്‍ അവയുടെ കണിശത കൂട്ടാനാകും. ഇതാണ് നിര്‍മ്മല്‍ദാസ് കണക്ക്കൂട്ടുന്നത്.

വിശ്വനാഥന്‍ ആനന്ദാണ് പൂജയുടെ ചെസ് ദൈവം. ആനന്ദ് കളിയില്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെയും പഠിപ്പിക്കണമെന്നാണ് ഗുരുവിനോട് അവളുടെ ഡിമാന്‍റ്. ഗുരുവിന് ശിഷ്യയുടെ വികൃതിയും വാശിയും നന്നായി അറിയാം. പഠനത്തിന്‍െറ ആദ്യദിനം തന്നെ അദ്ദേഹം മനസ്സിലാക്കിയതാണ്. അന്ന് ക്ളാസ് കഴിഞ്ഞ് പൂജ തിരികെ പോയപ്പോള്‍ മൂന്ന് കരുക്കള്‍ കാണാനില്ള. ഒടുവില്‍ ഇവ ക്ളാസിന് പുറത്ത് വരാന്തയില്‍നിന്ന് കിട്ടിയതാണ്. തന്നിലെ വികൃതിക്കുട്ടിയെ അടക്കിയിരുത്താന്‍ ശ്രമിച്ച മാഷിന് കുഞ്ഞ് പൂജ കൊടുത്ത മുന്നറിയിപ്പായിരുന്നു. മാഷ് ശിഷ്യയോട് ചെക്ക് പറഞ്ഞു. പകേഷ അന്ന് തന്നെ പൂജയുടെ കാര്യഗ്രഹണശേഷി നിര്‍മ്മല്‍ മനസ്സിലാക്കിയിരുന്നു.

അടുത്ത കാലത്ത് ഒരു ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായപ്പോള്‍ സംഘാടകര്‍ വലഞ്ഞു. ചാമ്പ്യന്‍ പൂജയ്ക്ക് ലഭിച്ചതിനേക്കാള്‍ വലിയ ട്രോഫി രണ്ടാം സ്ഥാനക്കാരിക്ക് നല്കി. വലിയ ട്രോഫി തനിക്ക് വേണമെന്ന പൂജയുടെ വാശിക്ക് മുന്നില്‍ സംഘാടകര്‍ക്ക് വഴങ്ങേണ്ടി വന്നു. രണ്ടാം സ്ഥാനക്കാരി പൂജയെക്കാളും മുതിര്‍ന്നയാള്‍ ആയത് കൊണ്ടാണ് വലിയ ട്രോഫി നല്കിയതെന്ന സംഘാടകരുടെ സാന്ത്വനത്തിന് അവളെ ആശ്വസിപ്പിക്കാനായില്ള. അവര്‍ പിന്നീട് വലിയ ട്രോഫി പൂജയ്ക്ക് വീട്ടിലെത്തിച്ച് കൊടുത്തു. ഇപ്പോള്‍ അന്ന് രണ്ടാംസ്ഥാനക്കാരിയായ കുട്ടി പൂജയെ കളിയാക്കുന്നത് ഇത് പറഞ്ഞാണ്.

ഈ വര്‍ഷം പതിനൊന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയുള്ള ചാമ്പ്യഷിപ്പില്‍ രണ്ടാം സ്ഥാനക്കാരിയാണ് പൂജ. ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ പ്രമുഖ കളിക്കാരെ പൂജ തോല്പ്പിച്ചാണ് രണ്ടാം സ്ഥാനം നേടിയത്. ഒന്‍പത് വയസ്സിന് താഴെയുള്ള കാറ്റഗറിയില്‍ സംസ്ഥാന ചാമ്പ്യയാണ്.

കോഴിക്കോട് വിദ്യാകേന്ദ്ര സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് പൂജ. വെള്ളമാടുകുന്ന് കൈയ്യാലത്തൊടിയില്‍ ഷൈജുവാണ് അച്ഛന്‍. വൃന്ദാവന്‍ സെറാമിക്സില്‍ മാനേജറാണ്. അമ്മ നിഷ, അനിയന്‍ രണ്ടര വയസ്സുകാരനായ പുനീത്. ഗുരു നിര്‍മ്മല്‍ ദാസ് വെള്ളിമാടുകുന്നില്‍ മാഗ്നം ചെസ്സ് അക്കാദമി നടത്തുന്നു.

No comments: